ലക്‌നൗ: അയോദ്ധ്യാപുരിയിൽ ആദ്യ ഹോളി ആഘോഷിച്ച് ഭക്തർ. കഴിഞ്ഞ രണ്ട് ദിവസമായി ക്ഷേത്രത്തിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകോവിലിൽ പുഷ്പങ്ങളാൽ അലങ്കരിച്ച രാംലല്ലയുടെ വിഗ്രഹത്തിന് നിറങ്ങളും മധുരപലഹാരങ്ങളും അർപ്പിച്ച് ഹോളിക്ക് തുടക്കമിടുന്നത് കാണാൻ രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും നിരവധി ഭക്തരാണ് അതിരാവിലെ ക്ഷേത്രത്തിൽ തടിച്ചുകൂടിയത്. ആഘോഷത്തിന്റെ ചിത്രങ്ങൾ ക്ഷേത്ര ട്രസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
രാഗ് ഭോഗ് ആചാരങ്ങളുടെ ഭാഗമായി പരമ്പരാഗത വഴിപാടായ അബിർ , ഗുലാൽ എന്നിവയ്‌ക്കൊപ്പം ക്ഷേത്രത്തിലെ പൂജാരിമാർ ഹോളി ആഘോഷിച്ചു. കൂടാതെ ബാലകരാമന് പ്രസാദമായി 56 വിഭവങ്ങളും സമർപ്പിച്ചു. രാംലല്ലയുടെ വിഗ്രഹം പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ആടയാഭരണങ്ങൾ അണിഞ്ഞ് ചെറു പുഞ്ചിരിയുമായി പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് നിൽക്കുന്ന രാംലല്ലയുടെ ചിത്രങ്ങൾ ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചിരുന്നു. ക്ഷേത്ര പൂജാരിമാർ ഭക്തർക്കൊപ്പം രാംലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ ഹോളി ഗാനങ്ങൾ ആലപിക്കുകയും അതിനൊപ്പം ചുവടുവയ്‌ക്കുകയും ചെയ്തു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ഹോളി എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഹോളി ആഘോഷത്തിനുണ്ടായിരുന്നു.