മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് ഫായിസ് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള വിരോധം മൂലമെന്ന് പ്രതിയുടെ മൊഴി. കുറ്റകൃത്യത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
പോലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തി. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. ഇതിന് മുൻപ് തന്നെ കുട്ടിയെ ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഭാര്യയും ഇവരുടെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു.
കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന‍്റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു. രക്തം കട്ടപിടിച്ച നിലയിലാണ്. തലച്ചോറിലും ക്ഷതമേറ്റിരുന്നു. വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.