തൊടുപുഴ ∙ കടബാധ്യതയെ തുടർന്ന് അഞ്ചംഗകുടുംബം വിഷം കഴിച്ചു. സംഭവത്തിൽ ഇടുക്കി പുന്നയാറിൽ കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവർ മരിച്ചു. ഇവരുടെ മൂന്ന് കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം
കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റി നിവാസികളാണ് ബിജുവും കുടുംബവും. 11 വയസ്സുള്ള പെൺകുട്ടിയും, എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. . ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറിയ ഹോട്ടൽ നടത്തിവരികയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നതായി നാട്ടുകാർ പറയുന്നു.
ഉച്ചയോടെ മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്തവിവരം പറഞ്ഞപ്പോഴാണ് അയൽവാസികൾ കാര്യം അറിയുന്നത്. തുടർന്ന് ആംബുലൻസ്സിൽ നാലു പേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇളയ കുട്ടി രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് കഞ്ഞിക്കുഴി പൊലീസ് എത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ബിജുവിനെയും ടിന്റുവിന്റെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.