ദില്ലി: ജോഷിമഠിലെ ദുരിതത്തിൽ പങ്ക് ചേർന്ന് നരേന്ദ്ര മോദി.ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വൈകീട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.ഉത്തരാഖണ്ഡിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിട്ടു.
അതേസമയം സ്ഥിതി പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി വിവരങ്ങൾ അന്വേഷിക്കുകയാണ്.ജോഷിമഠിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും, ഭൂമിക്കടിയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.സ്ഥിതി മോശമായതിനെത്തുടർന്ന് ഒഴിപ്പിക്കൽ നടപടി തുടരുകയാണ്.ആദ്യ ഘട്ടത്തിൽ 600 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുന്നത്. അടിയന്തര ചികിത്സാ സൗകര്യങ്ങളും, ഹെലികോപ്റ്ററുകളും, കൺട്രോൾ റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാനാണ് നിർദ്ദേശം.