മുംബൈ: ഇരുപത് വർഷം മുന്നേ കാണാതായ വീട്ടമ്മയെ കണ്ടെത്തിയത് പാകിസ്ഥാനിൽ നിന്നും. മകളാണ് ഇവരെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയത്. ഹമീദ ബാനു എന്ന മുംബൈക്കാരിയായ സ്ത്രീയാണ് ഗള്‍ഫ് രാജ്യത്ത് ജോലി തേടി പോയ ശേഷം മടങ്ങി വരാതിരുന്നത്. ഇവരെ കുറിച്ച് വര്‍ഷങ്ങളായി കുടുംബത്തിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.
തന്റെ മാതാവ് പാചകത്തൊഴിലാളിയായി ദുബായില്‍ പോയിരുവെങ്കിലും തിരികെ വന്നിട്ടില്ലെന്ന് മകള്‍ യാസ്മിന്‍ ഷെയ്ഖ് വെളിപ്പെടുത്തിയത്. മാതാവ് എവിടെയാണെന്ന് അറിയാന്‍ തങ്ങള്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍, മാതാവ് തങ്ങളെ കാണാനോ സംസാരിക്കാനോ ആഗ്രഹിക്കുന്നില്ലെന്നാണ് ഏജന്റ് പറഞ്ഞിരുന്നത്.
എന്നിരുന്നാലും അവര്‍ സുഖമായി കഴിയുന്നതായി പറയാറുണ്ടായിരുന്നുവെന്നും മകള്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് വിവിധ ഇടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കുടുംബത്തിന് ഹമീദ ബാനുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
പാകിസ്ഥാനിലെ ഒരു സോഷ്യൽമീഡിയ പേജിൽ വന്ന വീഡിയോയില്‍ നിന്നുമാണ് മകള്‍ ഹമീദയെ തിരിച്ചറിഞ്ഞത്. സഹോദരിയും മകളും വര്‍ഷങ്ങള്‍ക്ക് ശേഷം ഹമീദയെ കാണുന്നത് ഒരു അദ്ഭുതമായി കരുതുന്നു. എത്രയും വേഗം ഹമീദയെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.