ഒഡീഷ : ഒഡീഷയിലെ ബലംഗീർ ജില്ലയിലെ സ്‌കൂളിൽ കായികമേളയ്ക്കിടെ വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി. ജാവലിൻ ത്രോയുടെ പരിശീലന സെഷൻ കാണുന്നതിനിടെയാണ് 14 കാരനായ സദാനന്ദ മെഹർ എന്ന വിദ്യാർഥിക്ക് അപകടം സംഭവിച്ചത്. ആന്തരിക അവയവങ്ങൾക്ക് പരിക്കില്ലെന്നും ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. . അഗൽപൂരിലെ ബോയ്‌സ് ഹൈസ്‌കൂളിലാണ് സംഭവംനടന്നത്. .
ബാലൻഗീറിലെ ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (ബിബിഎംസിഎച്ച്) ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സദാനന്ദയുടെ കഴുത്തിൽ നിന്ന് ജാവലിൻ നീക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാസഹായം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു .
ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് പ്രശ്നങ്ങളില്ല. കുട്ടിയുടെ നില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. സർജറി, ഇഎൻടി, റേഡിയോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജാവലിന്റെ ലോഹഭാഗം നീക്കം ചെയ്ത ശേഷം ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധ തടയാൻ 72 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.സംഭവം നിർഭാഗ്യകരമാണെന്നും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദ്രുബ ചരൺ ബെഹ്‌റ പറഞ്ഞു.