മോസ്കോ : ഒരുമിച്ചു മദ്യപിക്കാനായി ക്ഷണിച്ച യുവതിയെ വീട്ടിൽ രഹസ്യമായി 14 വർഷത്തോളം ലൈംഗിക അടിമയാക്കി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പടിഞ്ഞാറൻ റഷ്യയിലെ ചെലിയാബിൻസ്കിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമ്പത്തൊന്നുകാരനായ വ്ലാഡിമിർ ചെസ്കിഡോവ് കേസിൽ ആണ് അറസ്റ്റിലായത്. ഇപ്പോൾ 33 വയസുള്ള യുവതിയെ 2009 ൽ അവരുടെ പത്തൊൻപതാം വയസിലാണ് വ്ലാഡിമിർ ചെസ്കിഡോവ് തട്ടിക്കൊണ്ടു പോയതെന്നാണു റിപ്പോർട്ട്.
ആയിരത്തിലേറെ തവണ പീഡിപ്പിക്കപ്പെട്ടതായി യുവതി പറഞ്ഞു. ഇയാളുടെ അമ്മയുടെ സഹായത്തോടെയാണ് ഏകാടെറീന എന്ന യുവതി വീട്ടിൽനിന്നു രക്ഷപ്പെട്ടതെന്നാണ് വിവരം. ഇവർ പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ ചെസ്കിഡോവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്നെപ്പോലെ വേറൊരു സ്ത്രീയെയും ചെസ്കിഡോവ് തടവിലാക്കിയിരുന്നെന്നും 2011ൽ വാക്കുതർക്കത്തിനിടെ ഇവരെ പ്രതി കുത്തിക്കൊല്ലുകയായിരുന്നെന്നും ഏകാടെറീന പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ചെസ്കിഡോവിനെതിരെ കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തിയതായി പോലീസ് അധികാരികൾ അറിയിച്ചു.
കത്തിമുനയിൽ നിർത്തിയാണു കിടപ്പുമുറിക്കു പുറത്തേക്കു വിട്ടിരുന്നതെന്നും കടുത്ത പീഡനങ്ങളാണു നേരിട്ടതെന്നും യുവതി പറഞ്ഞു. പ്രതിയുടെ വീട് പരിശോധിച്ചതിൽ നിന്ന് ധാരാളം ലൈംഗിക കളിപ്പാട്ടങ്ങളും വായ്‌പ്പൂട്ട് പോലുള്ള സാമഗ്രികളും സിഡികളും മനുഷ്യാവശിഷ്ടങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.