പാട്‌ന: പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ട് പേപ്പർ പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ 12 വയസ്സുകാരനെ വെട്ടിനുറുക്കി പാളത്തിൽ തള്ളി. ബിഹാറിലെ ഭോജ്പൂർ ജില്ലയിലാണ് സംഭവം.ദയാകുമാർ എന്ന സ്‌കൂൾ വിദ്യാർത്ഥിയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്.സംഭവത്തിൽ
പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരിയെ പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് 12കാരൻ സ്‌കൂളിൽ എത്തിയത്. പരീക്ഷ തുടങ്ങിയതിന് പിന്നാലെ ദയാകുമാർ ക്ലാസിൽ ഇരിക്കുകയായിരുന്ന സഹോദരിക്ക് നേരെ തുണ്ട് കടലാസുകൾ എറിഞ്ഞു കൊടുത്തു.എന്നാൽ ഈ തുണ്ട് കടലാസുകൾ മറ്റൊരു പെൺകുട്ടിയുടെ സമീപത്തേക്കാണ് ചെന്ന് വീണത്. ഈ കടലാസുകൾ പ്രേമലേഖനാണെന്ന് തെറ്റിദ്ധരിച്ച പെൺകുട്ടി വിവരം സഹോദരങ്ങളെ അറിയിച്ചു.തുടർന്ന് പെൺകുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളും ചേർന്ന് 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം റെയിൽപ്പാളത്തിൽ ഉപേക്ഷിച്ചു. നാല് ദിവസത്തിന് ശേഷമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറസ്റ്റിലായ നാല് പേരെ ജുവനൈൽ ഹോമിലേക്കും മറ്റുള്ളവരെ ജയിലിലേക്കും മാറ്റിയിട്ടുണ്ട്.