പൂനെയിലെ കേശവ്‌നഗർ, ഖരാഡി നിവാസികൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് അസാധാരണമായ ഒരു പ്രതിഭാസത്തിനായിരുന്നു. കൊതുകളുടെ കൂട്ടം ചുഴലിക്കാറ്റിന് സമാനമായ ആകൃതിയിൽ മുത്താ നദിക്ക് മുകളിലൂടെ പറന്നടുത്ത ആ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിൽ നിമിഷ നേരം കൊണ്ട് വൈറലായി.
നദീതീരത്ത് ചുഴലിക്കാറ്റിന്റെ ആകൃതിയിലുള്ള കൊതുകുകളുടെ കൂട്ടങ്ങൾ ചില സീസണുകളിൽ ചില പ്രദേശങ്ങളിൽ അസാധാരണമല്ലെങ്കിലും, പൂനെ പോലുള്ള നഗരപ്രദേശങ്ങളിൽ ഇത് അപൂർവ സംഭവമാണ്.
റിപ്പോർട്ടുകൾ അനുസരിച്ച്, സമീപകാല കാലാവസ്ഥയാണ് കൊതുകുകളുടെ എണ്ണത്തിലുള്ള വൻ കുതിച്ച് ചാട്ടത്തിന് കാരണമായത്. അനുകൂല കാലാവസ്ഥ മൂലം കൊതുകുകൾക്ക് അനുയോജ്യമായ പ്രജനന കേന്ദ്രങ്ങളുണ്ടായി.
മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളുടെ വാഹകർ ആയതിനാൽ കൊതുകുകൾ സമൂഹത്തിലുണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. ഇത്തരം ആശങ്കൾ വീഡിയോയ്ക്ക് താഴെ കമന്റുകളായി നിറയുകയാണ്.
സാധാരണയായി, മനുഷ്യരെ ലക്ഷ്യമിടുന്ന കൊതുകുകൾ പരമാവധി 25 അടി ഉയരത്തിനപ്പുറത്തേക്ക് പറക്കാറില്ല. എങ്കിലും അനുകൂല സാഹചര്യം ലഭിച്ചാൽ മരങ്ങളിലോ പ്രജനനം നടത്തുന്നതിനോ ഭക്ഷണ സ്രോതസ്സുകൾ തേടുന്നതിന ചില സ്പീഷിസ് കൊതുകുകൾ കൂടുതൽ ഉയരത്തിൽ പറക്കാനുള്ള സാധ്യതകളുണ്ട്.