Sunday, September 20, 2026

അവിവാഹിതയാണെന്ന കാരണം മുന്‍നിര്‍ത്തി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ല;25 കാരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി

അവിവാഹിതയാണെന്ന കാരണം മുന്‍നിര്‍ത്തി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി. 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 കാരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കി. യുവതിയുടെ ജീവന് ഭീഷണിയില്ലാതെ ഭ്രൂണഹത്യ നടത്താമോയെന്ന് പരിശോധിക്കാന്‍ ഡല്‍ഹി എയിംസ് മെഡിക്കല്‍ ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി അനാവശ്യമായാണ് ഡല്‍ഹി ഹൈക്കോടതി യുവതിയുടെ ആവശ്യം നിരസിച്ചതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അവിവാഹിതയായ സ്ത്രീയാണെന്നതിന്റെ പേരില്‍ ഹര്‍ജിക്കാരിക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിധവയ്ക്കും വിവാഹമോചിതയായ സ്ത്രീക്കും 20-24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവാദമുണ്ട്. 2021-ലെ ഭേദഗതിക്ക് ശേഷം, മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് സെക്ഷന്‍ 3-ല്‍ ഭര്‍ത്താവിന് പകരം പങ്കാളി എന്ന വാക്ക് ഉപയോഗിക്കുന്നു. ഇത് നിയമത്തിന് കീഴില്‍ അവിവാഹിതയായ സ്ത്രീയെ ഉള്‍പ്പെടുത്തിയതിന് തെളിവാണെന്ന് കോടതി പറഞ്ഞു.

അവിവാഹിതയില്‍, പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് ഉണ്ടാകുന്ന ഗര്‍ഭം 2003ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി റൂള്‍സിന് കീഴില്‍ വരുന്നതല്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഈ നിലപാടിനോട് സുപ്രീം കോടതി വിയോജിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. നിയമനിര്‍മ്മാണ സംബന്ധിയായ വിഷയത്തില്‍ കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ സഹായം തേടുകയും ചെയ്തു.

Related Articles

Latest Articles