തിരുവനന്തപുരം: തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പടിഞ്ഞാറേക്കോട്ട പെരുന്താന്നി എന്‍.എസ്.എസ് സ്കൂളിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ഈഞ്ചയ്ക്കലില്‍ നിന്നും പടിഞ്ഞാറേക്കോട്ടയിലേക്ക് വന്ന ബൈക്ക് കാറിനെ മറികടക്കവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു. ഇതിനിടെയുണ്ടായ അഗ്നിബാധയില്‍ ബൈക്കും ലോറിയും കത്തിനശിച്ചു. ഒരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. ഒരാള്‍ കല്ലറ വെള്ളംകുടി അഭിവിലാസത്തില്‍ ശശിധരന്റെ മകന് അഭിലാൽ (23) ഒപ്പമുണ്ടായിരുന്ന അഭിലാഷ് എന്നിവരാണ് മരിച്ചത്.
പരിസരവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്സും പൊലീസുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. ഇഷ്ടിക കയറ്റിപ്പോകുകയായിരുന്ന ലോറിയുടെ മുന്‍ ഭാഗവും കത്തി നശിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ലോറി ജീവനക്കാര്‍ ഇറങ്ങിയോടി. ബൈക്ക് അമിതവേഗതയിലായിരുന്നെന്നും മരിച്ച ഇരുവരും ധരിച്ച യൂണിഫോമില്‍ നിന്നും ഇവര്‍ പാറ്റൂര്‍ ആര്‍ടെക് മാളിലെ ജീവനക്കാരാണെന്ന് സംശയിക്കുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
പൂന്തുറ സി.ഐ എസ് എല്‍. സജിയുടെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെയും സമീപ സ്റ്റേഷനുകളിലെയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. യുവാക്കളുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.