മുംബൈ: സമൃദ്ധി എക്സ്‌പ്രസ് വേ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. കൂറ്റന്‍യന്ത്രം നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്. താനെ ജില്ലയിലെ ഷഹാപുറിലാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാനുംപേര്‍ തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 15 മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
സമൃദ്ധി എക്സ്‌പ്രസ് വേയുടെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നാലുപേർ സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. പോലീസും അഗ്നിശമന സേനാംഗങ്ങളും തൊഴിലാളികളും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. മരണസംഖ്യ ഉയരുമോ എന്ന ആശങ്കയുണ്ട്. ഹിന്ദു ഹൃദയ സാമ്രാട്ട് ബാൽ താക്കറെയുടെ പേരിലുള്ള, മുംബൈ നാഗ്പൂർ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 701 km അതിവേഗ പാതയാണ് സമൃദ്ധി എക്സ്‌പ്രസ് വേ. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷനാണ് പത്ത് ജില്ലകളിലൂടെ കടന്നുപോകുന്ന പാത നിർമ്മിക്കുന്നത്. നാഗ്പൂർ മുതൽ ഷിർദി വരെ 520 കിലോമീറ്റർ നീളുന്ന പാതയുടെ ഒന്നാം ഘട്ടം കഴിഞ്ഞവർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്തിരുന്നു.