പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ട പൊട്ടിയുണ്ടായ അപകടത്തിൽ യുവാവിന്റെ കാൽപാദം അറ്റുപോയി. മുള്ളനിക്കാട് ആണ് സംഭവം. രതീഷിന്റെ കാൽപാദമാണ് തോട്ടപൊട്ടിയുണ്ടായ അപകടത്തിൽ അറ്റുപോയത്. ഇയാളുടെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരും കിണർ നിർമ്മാണ തൊഴിലാളികളാണ്.
രതീഷിന്റെ വീട്ടിൽ വച്ചാണ് അപകടം നടന്നത്. കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിക്കുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന തോട്ടയാണ് പെട്ടെന്ന് പൊട്ടിയത്. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
തോട്ടപൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്.

