ചേവയൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്തി. ഇയാൾ ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുകയയിരുന്നു. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്.
അതേസമയം വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ (Childrens Home) നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയാണ് ഫെബിൻ. പ്രതികൾക്ക് വസ്ത്രം മാറാൻ സമയം നൽകിയിരുന്നു. തുടർന്ന് വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതി സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് നഗരം കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു.
മാത്രമല്ല ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി ടോം തോമസിന്റെയും ഫെബിന്റെയും അറസ്റ്റ് പൊലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. നേരത്തെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗളുരുവിലെക്കുള്ള യാത്രാ മദ്ധ്യേയാണ് യുവാക്കളെ പരിചയപ്പെട്ടന്നാണ് പെൺകുട്ടികളുടെ മൊഴി. പെൺകുട്ടികളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബംഗലൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്‌സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി യുവാക്കൾക്കെതിരെ കേസ് എടുത്തത്.