ചെന്നൈ: മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്. പിതൃത്വ അവകാശക്കേസില്‍ മധുരയിലെ ദമ്പതികള്‍ക്കെതിരെ നടന്‍ ധനുഷും പിതാവ് കസ്‌തൂരി രാജയും വക്കീൽ നോട്ടീസും അയച്ചിരിക്കുകയാണ്.
ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം ഉന്നയിക്കുന്ന മേലൂര്‍ സ്വദേശികളായ കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ക്കെതിരെയാണ് താരം അഭിഭാഷകനായ എസ് ഹാജ മൊഹിദ്ദീന്‍ മുഖേന നോട്ടീസ് അയച്ചത്.
നടനെതിരെ തെറ്റായതും അംഗീകരിക്കാനാവാത്തതും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണം. അല്ലാത്തപക്ഷം വിചാരണ നേരിടേണ്ടി വരും. തങ്ങളുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കാട്ടി മാധ്യമപ്രസ്‌താവന പുറത്തിറക്കണമെന്നും മാപ്പ് ചോദിക്കണമെന്നും നോട്ടീസില്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പത്തുകോടി രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കഴിഞ്ഞ മേയ് മൂന്നിന് മദ്രാസ് ഹൈക്കോടതി ധനുഷിന് സമന്‍സ് അയച്ചിരുന്നു. കേസില്‍ ധനുഷ് മുന്‍പ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് നടന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചത്.
മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്‍കാന്‍ താരം വിസമ്മതിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു.
നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധനുഷിന്റെ ഐഡന്റിറ്റി മാര്‍ക്ക് മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.

