കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായി സൂചന. കോട്ടയം (Kottayam) സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇയാളെന്നും സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.
നടൻ ദിലീപിന് ദൃശ്യങ്ങൾ നൽകിയതിന്റെ അടുത്ത ദിവസം ഇയാൾ വിമാനയാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. സിനിമാചര്‍ച്ചയ്‌ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു. കേസിന്റെ അന്വേഷണത്തില്‍ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണും പ്രാഥമികമായി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവ ഡിലീറ്റ് ചെയ്തിരിക്കുമെന്ന നിഗമനത്തിൽ ഡേറ്റ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും.