കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും, തെളിവുകൾ നശിപ്പിച്ചതിനും കേസിൽ പ്രതിയായ ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. എന്നാൽ ഹർജിയിൽ പറയുന്ന പ്രകാരം ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ ഹാജരാകാത്തതിന് പ്രോസിക്യൂഷനെ കോടതി വിമർശിച്ചിരുന്നു.
അതേസമയം, കേസിൽ അധിക കുറ്റപത്രം നൽകാനുള്ള സമയപരിധി ഇന്നവസാനിക്കും. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച് കാര്യം പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും. അധിക കുറ്റപത്രം നൽകാൻ സാവകാശം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ ഈ മാസം 31 ന് കുറ്റപത്രം നൽകണമെന്നാണ് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

