Thursday, May 2, 2024
spot_img

ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന പാടില്ല; പുനഃപരിശോധന ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി രൂപ ദേവസ്വം ബോർഡിന് തിരികെ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫുൾ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് അനു ശിവരാമൻ,ജസ്റ്റിസ് വി.ഷെർസി ,ജസ്റ്റിസ് എം ആർ അനിത എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് ആണ് ഹർജി തള്ളിയത്.

ദേവസ്വം ബോർഡ് പണം നൽകിയത് നിയമവിരുദ്ധമാണെന്ന ഫുൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് കോടതി ശരിവച്ചു. പ്രളയകാലത്തും കൊവിഡ് കാലത്തുമായി ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ 10 കോടി രൂപ തിരിച്ചു നൽകാൻ ഹൈക്കോടതി ഫുൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഹിന്ദു ഐക്യവേദിയടക്കം നൽകിയ ഹർജികളിലായിരുന്നു ഫുൾ ബെഞ്ചിന്‍റെ ഇടപെടൽ.

ഇതിനെതിരെ ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ പുനഃപരിശോധന ഹർജിയാണ് കോടതി തള്ളിയത്. ഫുൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് കോടതി ശരിവച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ക്ഷേത്ര ട്രസ്റ്റിയെന്ന നിലയിൽ സ്വത്തുക്കൾ പരിപാലിക്കാൻ മാത്രമേ ബോർഡിന് അധികാരമുള്ളൂവെന്നും ദേവസ്വം നിയമത്തിന് പരിധിക്കുള്ളിൽ നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകുവെന്നുമാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവ്.

ദേവസ്വം നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്‍റെ പരിധിയില്‍ വരില്ല. ഇക്കാര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വത്തിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

Related Articles

Latest Articles