Sunday, September 20, 2026

നടി ചേതന രാജിന്റെ മരണം ചികിത്സാപ്പിഴവിനെ തുടർന്ന്; കോസ്മെറ്റിക് ക്ലീനിക്കിനെതിരെ കേസെടുത്ത് പോലീസ്

ബംഗ്ലൂരു: കഴിഞ്ഞ ദിവസം മരിച്ച കന്നഡ സീരിയല്‍ നടി ചേതന രാജിന്റെ മരണം ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ ബംഗളൂരൂവിലെ കോസ്മെറ്റിക് ക്ലീനിക്കിനെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റര്‍ ചെയ്തു. ക്ലീനിക്കിൽ ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ഇല്ലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. എന്നാൽ ക്ലീനിക്ക് നടത്തിപ്പുകാരനായ ഡോക്ടര്‍ ഉൾപ്പെടെ ഒളിവില്‍ പോയിരിക്കുകയാണ്. ഇവർക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം ചികിത്സാപ്പിഴവാണ് നടിയുടെ മരണകാരണമെന്ന കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പോലീസിന്റെ കണ്ടെത്തലുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കില്‍ ഐ.എം.എ മാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള തീവ്രപരിചരണ സംവിധാനവും പ്രവര്‍ത്തിച്ചിരുന്നില്ല.

എന്നാൽ കൊഴുപ്പ് നീക്കുന്നതിന് ഒപ്പം സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കും ചേതന രാജ് ക്ലീനിക്കില്‍ പണം അടച്ചിരുന്നു.ശരീരത്തെ കൊഴുപ്പ് മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ, ശ്വാസകോശത്തിലും കരളിലും ദ്രാവകം നിറഞ്ഞാണ് നടി മരിച്ചത്. അമിത വണ്ണമുള്ളവര്‍ക്ക് ആഹാരനിയന്ത്രണം, വ്യായാമം എന്നിവയിലൂടെ ഭാരം നിയന്ത്രിക്കാനാകാത്ത സ്ഥിതിയില്‍ മാത്രമാണ് കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്താറുള്ളത്.

ചേതന രാജിന് അമിത് വണ്ണമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി മാത്രമാണ് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കേണ്ടത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബോധരഹിതയായ നടിയെ കോസ്മെറ്റിക് ക്ലീനിക്കിലെ ജീവനക്കാര്‍ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിര്‍ബന്ധിച്ച് പ്രവേശിപ്പിച്ചിരുന്നു.

Related Articles

Latest Articles