Sunday, May 19, 2024
spot_img

നടിയെ ആക്രമിച്ച കേസ്: കാവ്യ നാളെ ഹാജരാകില്ല; ചോദ്യം ചെയ്യൽ ബുധനാഴ്ച ആലുവയിലെ വീട്ടിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ച് എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ. നാളെയാണ് കാവ്യയോട് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണ് കാവ്യയുടെ ആവശ്യം. ഇതേത്തുടർന്ന് ബുധനാഴ്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടിൽ വച്ച് നടിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതേദിവസം തന്നെ ബാലചന്ദ്രകുമാറിനോടും ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്.

കേസിൽ ബാലചന്ദ്രകുമാർ നൽകിയ നിർണായക തെളിവുകളിൽ കാവ്യയ്ക്കെതിരായ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്റെയും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ നടത്തുക. കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പം ഈ ശബ്ദരേഖ ഉള്‍പ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.

മാത്രമല്ല ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. ”കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ച്‌ കൊടുത്ത പണിയാണെന്നും ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതു കൊണ്ടാണ് ദിലീപ് ചേട്ടന് പണി കിട്ടിയതെന്നും ശബ്ദരേഖയില്‍ പറയുന്നു. കാവ്യയെ കുടുക്കാന്‍ വേണ്ടിയുള്ള പണിയായിരുന്നു അത് ചേട്ടന്‍ കയറി ഏറ്റുപിടിച്ചതാണെന്നും ദിലീപിന്റെ സമയ ദോഷമാണ് ഇതിന് കാരണമെന്നും” സുരാജ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.

Related Articles

Latest Articles