കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി പരിഗണിക്കും. കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും അന്വേഷണസംഘം ഇന്ന് കോടതിയോട് ആവശ്യപ്പെടും. അന്വേഷണ പുരോഗതി റിപ്പോർട്ടും സമർപ്പിച്ചേക്കും.
കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു.
അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. സമയപരിധി നീട്ടുകയല്ല, അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു.