തിരുവനന്തപുരം: കോട്ടയം പൂഞ്ഞാറില്‍ വെള്ളക്കെട്ടിൽ കെ.എസ്.ആര്‍.ടി.സി(KSRTC) ബസ് ഓടിച്ച് പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ ജയദീപിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്‌തേക്കും. ഇതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. മാത്രമല്ല വിഷയത്തിൽ ജയദീപ് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. മോട്ടോര്‍ വാഹന വകുപ്പിന്റെ 184ാം വകുപ്പ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇയാളെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു.
ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെകെ.എസ്.ആര്‍.ടി.സി മാനേജ്‍മെന്‍റ് പറയുന്നത്.