തിരുവനന്തപുരം:മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു.ബുധനാഴ്ച രാവിലെയാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം ജീവനക്കാർ ഗേറ്റ് തുറന്നത്.എന്നാൽ ഇതുവഴി പൊതുജനങ്ങൾക്ക് പ്രവേശിക്കാനാവില്ല. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സമര ഗേറ്റ് വഴി പ്രവേശിക്കാം. ഭിന്നശേഷികാർക്കും നോർത്ത് ഗേറ്റ് വഴി പ്രവേശനം അനുവദിക്കും.
കോവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് നോർത്ത് ഗേറ്റ് എന്ന സമര ഗേറ്റ് അടച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും സർക്കാരിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം തുടർച്ചയായി സമരം നടത്തിവന്നതോടെ സമരഗേറ്റ് അടഞ്ഞുതന്നെ കിടന്നു.കന്റോൺമെന്റെ് ഗേറ്റ് വഴി മാത്രമാണ് നിലവിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിനകത്തേക്ക് കടക്കുന്നത്. നോർത്ത് ഗേറ്റിന് സമീപത്താണ് മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെൽ. ഗേറ്റ് അടഞ്ഞതോടെ ഏതാനും വർഷങ്ങളായി മറ്റ് ഗേറ്റുകളിലൂടെ മാത്രമാണ് വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്ന സാധാരണക്കാർക്ക് കടന്ന് ചെല്ലാൻ സാധിച്ചിരുന്നത്.