തെന്മല : സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് തമിഴ്‌നാട് സ്ഥാപിച്ചു കഴിഞ്ഞു. മലയാളം, കൂടാതെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശമുള്ളത്.
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ, രണ്ട് ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അല്ലാത്ത പക്ഷം അതിര്‍ത്തി കടക്കാനാകില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ പാസും നിര്‍ബന്ധമാണ്. ആര്യങ്കാവ് ഔട്ട്‌പോസ്റ്റിനോട് ചേര്‍ന്നാണ് പോലീസ്, റവന്യു വകുപ്പ് പരിശോധന നടത്തുന്നത്.
അതേസമയം കേരളത്തിലേക്കുള്ള പ്രവേശനത്തിന് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ പാസും മാത്രമാണ് സംസ്ഥാനത്തെ പോലീസ് അധികൃതർ ആവശ്യപ്പെടുന്നത്.
തമിഴ്നാടിനു പുറമെ കർണാടകയും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ആണ് കർണാടകയിലെ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona