ദില്ലി : വിവാഹം ചെയ്യാമെന്ന വാഗ്ദാനം കൊടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗകേസിൽ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് വിഡ്ഢിത്തരമാണെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. ചില സാഹചര്യത്തിൽ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാത്ത സ്ഥിതി വരാമെന്നാണ് കോടതി നിരീക്ഷണം. ബലാത്സംഗക്കേസിൽ പത്ത് വർഷം വിചാരണ കോടതി ശിക്ഷിച്ച വ്യക്തിയെ കുറ്റവിമുക്തനാക്കിയാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു കേസിലെ പരാതിക്കാരി.
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് കേരളാ ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ ബലാത്സംഗമായി കണക്കാക്കപ്പെടും. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ പരാമർശങ്ങൾ.