കൊച്ചി- സമയം ഇന്നലെ വൈകിട്ട് 7 മണി, ബോളിവുഡ് ഗായിക നിഖിത ഗാന്ധി കുസാറ്റ് ക്യാബസിൽ ഫ്യൂഷൻ ഗാനമേളയ്ക്കായി തയ്യാറെടുക്കുന്ന സമയം. മൂന്ന് വർഷത്തിന് ശേഷം നടക്കുന്ന ഒരു ടെക് ഫെസ്റ്റിവൽ ആയതിനാൽ വിദ്യാർത്ഥികളെല്ലാം ആവേശത്തിലായിരുന്നു. ഓരേയൂണിഫോം ധരിച്ച് ഒരേ വികാരത്തോടെ ആർത്ത് ഉല്ലസിച്ചു നിന്ന വിദ്യാർത്ഥികൾ ലൈറ്റ് ഷോ നടക്കുന്നതിനിടെ ആർത്തുലച്ച് ഒരു മഴ. ഇതോടെ പുറത്തു നിന്ന വിദ്യാർത്ഥികളും മറ്റുള്ളവരും ഓടി ഓഡിറ്റോറിയത്തിലേക്ക് കയറി. പിന്നിടുണ്ടായത് ഏവരേയും കണ്ണീരിലാഴ്ത്തിയ ദുരന്തം.
ഒരു ആഘോഷരാത്രിയിൽ കുസാറ്റ് കാബസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ വിദ്യാർത്ഥികൾക്കിടയിലേക്ക് മരണമെത്തിയത് പടിക്കെട്ടുകളിറങ്ങിയാണ്. പ്രവേശന ഗേറ്റിൽ നിന്ന് താഴേക്ക് പടികളിറങ്ങി വേണം ഓഡിറ്റോറിയത്തിലേക്ക് വരാൻ. വൻ തിരക്ക് കാരണം ഈ പടികളിലാണ് വിദ്യാർത്ഥികൾ ആദ്യം വീണത്. പിന്നാലെയെത്തിയവർ ഇവർക്ക് മേൽ വീണതോടെ ഏവരേയും കണ്ണീരിലാഴിത്തിയ മറ്റൊരു അപകടത്തിന് കൂടി കളമശ്ശേരി സാക്ഷിയായി.
പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയായതിനാൽ വൻതോതിൽ വിദ്യാർത്ഥികൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് എത്തിയിരുന്നു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്‍റെ ടെക് ഫെസ്റ്റായ 'ധിഷണ'യിൽ പങ്കെടുക്കുന്ന വദ്യാർത്ഥികൾക്ക് പ്രത്യേകം കാർഡും ടീഷർട്ടുമുണ്ടായിരുന്നു. ഇവരാണ് ആദ്യം ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചത്. 2500ഓളം വിദ്യാർത്ഥികളാണ് ക്യാബസിലുള്ളത്. ഇതിന് പുറമെ പുറത്തു നിന്നും പരപാടികൾ ആസ്വദിക്കാൻ വന്നവരുമുണ്ടായിരുന്നു. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്കെത്തിയവരുടെ എണ്ണം വർദ്ധിച്ചു. ഗേറ്റ് തുറന്നതും തിക്കുംതിരക്കും കാരണം ഏറ്റവും മുന്നിലുണ്ടായിരുന്ന വിദ്യാർത്ഥികൾ മുന്നിലെ പടിക്കെട്ടുകളിലേക്ക് വീണു.
പിന്നാലെയെത്തിയവരും ഇവരുടെ മേലേക്ക് വീണതോടെ ദുരന്തം സംഭവിക്കുകയായിരുന്നു. ഒക്ടോബർ 29 നായിരുന്നു നാടിനെ ഞെട്ടിച്ച് കളമശ്ശേരി സംറ കകൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ പരിപാടിക്കിടെ ബോംബ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആറ് പേരാണ് ഇതിനോടകം മരിച്ചത്.