അബുദാബി: അബുദാബിക്ക് നേരെ വീണ്ടും ഹൂതി ഭീകരരുടെ ആക്രമണം(Houti Attack In UAE). രണ്ടാഴ്ചയ്‌ക്കിടെ രണ്ടാമതും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന വിമതർ ആക്രമണം നടത്തിയതിയാണ് റിപ്പോർട്ട്. ഇതിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായി യു.എ.ഇ പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
രണ്ടു ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധത്തിലൂടെ തകർത്തതായാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്.
മിസൈലുകളെ ആകാശത്തുവച്ച് തകർത്തെന്നും അവശിഷ്ടങ്ങൾ അബുദാബിയുടെ പലഭാഗത്തുമായി ചിതറിവീണുവെന്നുമാണ് സൂചന. ആർക്കും അപകടങ്ങൾ സംഭവിച്ചിട്ടില്ലെന്നും യു.എ.ഇ അറിയിച്ചു. ഹൂതികളുടെ ഏതാക്രമണവും നേരിടാൻ സൈന്യം ശക്തമാണ്. രാജ്യത്തിന് നേരെ വരുന്ന ഏത് പ്രതിസന്ധിയും നേരിടുമെന്നും യുഎഇ അറിയിച്ചു
അതോടൊപ്പം രാജ്യാന്തര തലത്തിലെ എല്ലാ മുന്നറിയിപ്പുകളും ജാഗ്രതയോടെയാണ് കാണുന്നതെന്നും സൈന്യം പൂർണ്ണ സജ്ജമാണെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്നേ അബുദാബി വിമാനത്താവളത്തിനും എണ്ണ ടാങ്കറുകൾക്കും നേരെ നടന്ന മിസൈൽ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ യുഎഇ സൈന്യം മേഖലയിൽ അതീവ ജാഗ്രതയിലാണ്.