ദില്ലി: അഗ്‌നിപതിനെതിരെ ഒരു വിഭാഗം ആളുകളുടെപ്രതിഷേധം ശക്തമാകുമ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണെന്ന് വ്യോമസേന.
നാലു ദിവസത്തില്‍ ഒന്നരലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെന്‍റ് ചുമതലയുള്ള എയര്‍മാര്‍ഷല്‍ സൂരജ് കുമാര്‍ ഝാ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, വനിത അഗ്നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്നും ഇത്തവണ 3000 പേരെയാണ് വ്യോമസേനയില്‍ നിയമിക്കുന്നതെന്നും സൂരജ് കുമാര്‍ ഝാ പറഞ്ഞു.
‘യുവാക്കള്‍ വലിയ താല്പര്യമാണ് അഗ്നിവീര്‍ വ്യോമസേനയോട് കാണിക്കുന്നത്. നാലു ദിവസത്തില്‍ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷന്‍ നടന്നു. ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനാല്‍ നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ 3000 പേരെയാണ് വ്യോമസേനയില്‍ നിയമിക്കുന്നത്. ഇത് രണ്ടു വര്‍ഷത്തില്‍ 4500 ആയി ഉയരും. പ്രതിഷേധങ്ങള്‍ വന്നതു പോലെ അവസാനിച്ചതിനു പിന്നില്‍ ചില താല്പര്യങ്ങളുണ്ടായിരുന്നു എന്നതിന്‍റെ സൂചനയാണ്’- സൂരജ് കുമാര്‍ ഝാ പറഞ്ഞു.
‘ഇന്നത്തെ യുവാക്കള്‍ക്ക് കമ്പ്യൂട്ടറുകളും സ്‌മാര്‍ട്ട്‌ഫോണുകളും വളരെ പരിചിതമാണ്. അവരുടെ ഈ കഴിവുകള്‍ ഞങ്ങള്‍ പ്രയോജനപ്പെടുത്തും. അവ ആധുനിക സാങ്കേതിക വിദ്യയുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സഹായിക്കും. അതിനാല്‍ ഐ.എ.എഫിന്റെ മൊത്തത്തിലുള്ള നേട്ടമായി ഈ പദ്ധതി മാറും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

