ദില്ലി: ചൈനയ്ക്കെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യ (India) തീർത്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ
അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ന്റെ ഇന്ത്യയിലേക്കുള്ള വിതരണം ആരംഭിച്ചതിന് പിന്നാലെ പേടിച്ചരണ്ട അവസ്ഥയിലാണ് ചൈന എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ നീക്കങ്ങൾ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്യാധുനിക യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയുമെല്ലാം നിമിഷ നേരം കൊണ്ട് ചാരമാക്കാൻ കഴിയുന്ന പ്രതിരോധ സംവിധാനമാണ് എസ് 400.
കഴിഞ്ഞ ആഴ്ച മുതലാണ് ഇന്ത്യയിലേക്കുള്ള എസ് 400 ന്റെ വിതരണം റഷ്യ ആരംഭിച്ചത്. സാറ്റ്‌ലൈറ്റ് വഴിയും, ഡ്രോണുകൾ ഉപയോഗിച്ചുമാണ് ചൈന ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. നിർണായക വിവരങ്ങൾ കൈക്കലാക്കുന്നതിനായി സൈബർ ആക്രമണത്തിനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തെ പ്രതിരോധ, ടെലികോം, ഊർജ്ജ മേഖലകളെയാണ് സൈബർ ആക്രമണത്തിനായി ചൈന ലക്ഷ്യമിടുന്നത്. പ്രതിരോധമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളും ചൈനയിലെ ഹാക്കർമാർ നോട്ടമിട്ടിട്ടുണ്ട്. എന്നാൽ ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിന് ശേഷം പ്രതിരോധരംഗത്ത് കേന്ദ്രസർക്കാർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി കൂടുതൽ പ്രതിരോധ ഉപകരണങ്ങൾക്കായുള്ള കരാറുകളിൽ വിദേശരാജ്യങ്ങളുമായി ഏർപ്പെടുകയും, തദ്ദേശീയമായി വികസിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പ്രതിരോധ സംവിധാനങ്ങളുടെ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ വളർച്ചയെ ചൈനയും പാകിസ്ഥാനും ഭയത്തോടെയാണ് കാണുന്നത്. ഇതിനിടെയാണ് എസ് 400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വിതരണം റഷ്യ ആരംഭിച്ചത്.