പത്തനംതിട്ട: തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ പീഡിപ്പിച്ചതിന് സിപിഎം (CPM) ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്‌ഐ നേതാവിനെതിരേയും കേസെടുത്ത് പോലീസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, പ്രദേശിക നേതാവ് നാസര്‍ എന്നിവര്‍ക്കെതിരേയാണ് യുവതി പരാതി നല്‍കിയത്.
സംഭവത്തിൽ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരേയും വീട്ടമ്മ കേസ് നല്‍കിയിട്ടുണ്ട്. പീഡിപ്പിച്ച ശേഷം സജിമോന്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തിരുവല്ല പോലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരിക്കുന്നത്.
അതേസമയം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഉള്‍പ്പെടെ കേസില്‍ പത്തോളം പ്രതികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് പീഡിപ്പിക്കപ്പെട്ട വീട്ടമ്മയും ഭര്‍ത്താവും.മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയാണ് സജിമോന്‍. ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. അതിനിടയിലാണ് മറ്റൊരു സംഭവം കൂടി ഇയാൾക്കെതിരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.