തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞു. എകെജി സെന്ററിന്റെ പ്രധാന ഗേറ്റിന് മുന്നിലേക്കാണ് പടക്കം പോലുള്ള സ്‌ഫോടക വസ്തു എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് അജ്‍ഞാതരാണ് ഗേറ്റിന് മുന്നിലേക്ക് പടക്കമെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് സിപിഎം അംഗങ്ങളായ എ. വിജയരാഘവന്, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. ഇതിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന് പറഞ്ഞു. നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.
ഈ സാഹചര്യത്തിൽ പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കൂടാതെ കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനവുമായി കോടിയേരി രംഗത്ത് വന്നിരുന്നു. തലസ്ഥാനത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.