ലക്‌നൗ: അധികാരം പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ നിരാശയിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴത്തിൽ വിളറി പൂണ്ട അഖിലേഷ് പരസ്യമായി എംഎൽഎമാരെ വിലയ്‌ക്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബിജെപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. 100 ബിജെപി എംഎൽഎമാരുമായി വന്നാൽ മുഖ്യമന്ത്രിയാക്കാമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവായ മൗര്യയോട് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിന് മറുപടിയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയിരുന്നു. എസ്പിയുടെ എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവരെ സൂക്ഷിച്ചോയെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ചൗധരി നൽകിയ മറുപടി.
ഭാരതീയ ജനത പാർട്ടിയുടെ ആശയത്തിനായി സ്വയം സമർപ്പിച്ച കേശവ്ജി നമ്മുടെ സംഘടനയുടെ അംഗീകൃത പ്രവർത്തകനാണ്, അദ്ദേഹം എല്ലായിപ്പോഴും നമ്മുടെ കൂടെയായിരിക്കും. സ്വാർത്ഥതയിൽ വീണുപോകുന്ന നേതാവല്ല അദ്ദേഹം’ ചൗധരി ട്വിറ്ററിൽ കുറിച്ചു. ‘അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ സഖ്യകക്ഷികൾ, കുടുംബം, പാർട്ടി, എം.എൽ.എമാർ എന്നിവരെ ശ്രദ്ധിക്കട്ടെ. എം.എൽ.എമാർ ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’ മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.