ദില്ലി: കർണ്ണാടകയിലെ തീവ്ര മുസ്ലിം സംഘടനകൾ ഉയർത്തിക്കൊണ്ടുവന്ന ഹിജാബ് വിവാദത്തിൽ കുപ്രസിദ്ധ തീവ്രവാദി സംഘടനയായ അൽഖായിദയുടെ ഇടപെടൽ. അൽഖായിദ നേതാവ് അയ്മാൻ അൽ സവാഹിരി ഹിജാബിനു വേണ്ടി വാദിക്കുന്ന രാജ്യവിരുദ്ധ സംഘടനകളെ വീഡിയോ സന്ദേശത്തിൽ പ്രശംസിച്ച് രംഗത്ത് വന്നു. ഒസാമ ബിൻ ലാദന്റെ മരണത്തിനു ശേഷം അൽഖായിദയുടെ നേതൃത്വം ഏറ്റെടുത്ത കൊടും ഭീകരനാണ് സവാഹിരി. ഹിജാബ് സമരത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കർണ്ണാടകയിലെ കോളേജ് വിദ്യാർത്ഥിനി മുസ്കാൻ ഖാനെ സന്ദേശത്തിൽ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ കുലീനരായ സ്ത്രീകൾ’ എന്നെഴുതിയ ബാനറിനു മുന്നിലാണ് സവാഹിരി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ നിന്ന് മുസ്കാൻ ഖാന്റെ വീഡിയോകൾ കണ്ട സവാഹരി വിദ്യാർത്ഥികളെ പുകഴ്ത്തി താൻ തന്നെ രചിച്ച കവിത വീഡിയോയിൽ ആലപിക്കുന്നുമുണ്ട്. ഹിജാബ് നിരോധിച്ചിട്ടുള്ള രാജ്യങ്ങളെയും, പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം പുലർത്തുന്ന പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയും സവാരി തന്റെ വിഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. യൂണിഫോം സംവിധാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന വിധിക്കെതിരെയാണ് തീവ്ര മുസ്ലിം സംഘടനകൾ പ്രതിഷേധിക്കുന്നത്. അത്തരം സംഘടനകൾക്ക് അൽഖായിദ ഉൾപ്പെടെയുള്ള വിദേശ സംഘടനകളുടെ പിന്തുണയുണ്ട് എന്നത് ആശങ്കയുണർത്തുന്നതാണ്.