തിരുവനന്തപുരം: ബിജെപി സംസ്ഥാന അംഗത്വം രാജിവെച്ച് സംവിധായകൻ അലി അക്ബർ. എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞതായി അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
എന്നാൽ ഇപ്പോൾ തന്റെ രാജിയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അലി അക്ബർ. ബിജെപിയിൽ നിന്നും രാജി വെയ്ക്കുന്നില്ലെന്നും പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ‘ഇതേന്ന് പറിച്ചുമാറ്റാൻ ആരും മിനക്കെടേണ്ട, അവിടെത്തന്നെ ഉണ്ട്’ എന്ന് ഫേസ്ബുക്കിൽ കുറിച്ചു.
മാത്രമല്ല ഈ വിഷയത്തിൽ ഒരു പ്രമുഖ ചാനലിന് നൽകിയ മറുപടിയിലും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താൻ രാജിവെയ്ക്കുന്നതെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം.
പക്ഷങ്ങളില്ലാതെ ഇനി മുൻപോട്ടു പോവാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുനഃസംഘടനയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന് മനസിലാക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്നും അത് തീര്‍ക്കുന്നുവെന്നും അലി അക്ബര്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സംസ്ഥാന നേതൃത്വത്തിലുണ്ടായ പുനഃസംഘടനത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്കിടയിലാണ് സാമൂഹ്യമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും പൊതുവദികളിലും പാർട്ടിയുടെ ഉറച്ച ശബ്ദമായിരുന്നു അലി അക്ബറിന്റെ ഈ രാജി.