Monday, April 29, 2024
spot_img

“ഇത് സർവ്വ ശക്തൻ നടപ്പാക്കിയ നീതി ! അയാൾ മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്ക് ഇത് സന്തോഷത്തിൻ്റെ ദിവസം !” – മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി മുക്താർ അൻസാരി കൊലപ്പെടുത്തിയ ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അൽക്ക റായ്

രാഷ്ട്രീയ നേതാവും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി മുക്താർ അൻസാരി കൊലപ്പെടുത്തിയ ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അൽക്ക റായ്. ദൈവം നടപ്പാക്കിയ നീതി എന്നാണ് അവർ ഒരു വാർത്താ ഏജൻസിയോട് അവർ പ്രതികരിച്ചത്.

“എനിക്ക് എന്ത് പറയാൻ കഴിയും? ഇത് സർവ്വശക്തൻ്റെ അനുഗ്രഹമാണ്. നീതിക്കായി ഞാൻ അദ്ദേഹത്തോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു, അത് ഇന്ന് ലഭിച്ചു. ഭർത്താവിന്റെ കൊലപാതകത്തിന് ശേഷം ഞങ്ങൾ ഒരിക്കലും ഹോളി ആഘോഷിച്ചിട്ടില്ല, ഇന്ന് ഞങ്ങൾക്ക് ഹോളിയാണെന്ന് എനിക്ക് തോന്നി, എന്താണ് കാണാനുള്ളത്? ഒരു കുറ്റവാളിയെ ഭൂമിയിൽ നിന്ന് നീക്കം ചെയ്തതിനാൽ അയാൾ മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്ക് ഇത് സന്തോഷത്തിൻ്റെ ദിവസമാണ്. ” – അൽക്ക റായ് പറഞ്ഞു.

2023 ഏപ്രിലിൽ, ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ മുക്താർ അൻസാരിയെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

അതേസമയം മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും. കൊലപാതകം മുതല്‍ കവര്‍ച്ച വരെ അറുപത്തിയഞ്ചോളം കേസുകളില്‍ പ്രതിയായ മുഖ്താര്‍ അന്‍സാരി വിവിധ കക്ഷികളുടെ ടിക്കറ്റില്‍ അഞ്ചുതവണയാണ് ഉത്തര്‍പ്രദേശ് നിയമസഭയിലെത്തിയത്.

മുക്താർ അൻസാരിയുടെ മകനായ ഉമർ അൻസാരിയും സഹോദരനും എംപിയുമായ അഫ്‌സൽ അൻസാരി എന്നിവരാണ് മരണത്തിൽ ദുരൂഹത ആരോപിച്ചത്. മുക്താർ അൻസാരിയെ സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. എന്നാൽ ജയിൽ അധികൃതർ ഇത് നിഷേധിച്ചിട്ടുണ്ട്. മുക്താർ അൻസാരിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഖബറടക്കാനായി ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

മരണവാർത്ത പുറത്തുവന്നതോടെ അതീവ ജാഗ്രതയിലാണ് ഉത്തർപ്രദേശ് . അകാരണമായി സംഘം ചേർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ദ, മൗ, ഗാസിപൂർ, വാരാണാസി എന്നീ ജില്ലകളിൽ അധിക സുരക്ഷയും ഏർപ്പെടുത്തി.

Related Articles

Latest Articles