ദില്ലി: രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നേരിട്ട വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ(amith shah). കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. എൻ.ടി.പി.സിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
തുടർന്ന് നടന്ന യോഗത്തിൽ പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ച ചെയ്തു. പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്‌റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു. ഇതിനിടെ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനൗദ്യോഗിക പവര്‍ കട്ട് തുടരുകയാണ്. കേന്ദ്ര വിഹിതം കുറഞ്ഞതാണ് പലയിടത്തും പ്രശ്നമായത്.