ദില്ലി: ഭീകരവാദം വളര്‍ത്തുന്നവരോടുമായി യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
അമിത് ഷാ (Amit Shah). ‘എനിക്കു വേദനയും കുറ്റബോധവുമുണ്ട്. ഇന്നു നിങ്ങളോടു തുറന്നു സംസാരിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ നമുക്കിടയിൽ ബുള്ളറ്റ് പ്രൂഫ് കവചമോ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തത്. പാക്കിസ്ഥാനുമായി സംസാരിക്കാനാണു ഫാറൂഖ് അബ്ദുല്ല എന്നോട് ആവശ്യപ്പെട്ടത്. പക്ഷേ എനിക്കു സംസാരിക്കാനുള്ളത് ഇവിടത്തെ യുവാക്കളോടും കശ്മീർ ജനതയോടുമാണ്’– അമിത് ഷാ വ്യക്തമാക്കി.
കാശ്മീരിനെയും, ജമ്മുവിനെയും, പുതുതായി സൃഷ്ടിച്ച കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനേയും വികസനത്തിന്റെ പാതയില്‍കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇതിന്റെ പ്രതിഫലനം നിങ്ങള്‍ക്ക് 2024ല്‍ കാണാന്‍ സാധിക്കുമെന്നും അമിത്ഷാ കൂട്ടിചേര്‍ത്തു. നിഴല്‍ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ ശരിയെന്ന് തെളിഞ്ഞ വര്‍ഷങ്ങളാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകാശ്മീരിനെ വികസനത്തിന്റെ നെറുകയിലെത്തിക്കുന്ന മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. പ്രധാന മന്ത്രി മോദിക്ക് പ്രത്യേക ഇഷ്ടമുള്ള കേന്ദ്ര ഭരണ പ്രദേശമാണ് കാശ്മീര്‍. ഇവിടുത്തെ തീവ്രവാദത്തെ തുടച്ച് നീക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

