എറണാകുളം: താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും വിവാദങ്ങളും യോഗത്തിൽ ഉന്നയിച്ചേക്കും. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറൽ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സെൽ അധ്യക്ഷ ശ്വേത മേനോൻ അടക്കമുള്ള അംഗങ്ങൾ രാജി വച്ചിരുന്നു.
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി നിരീക്ഷിച്ച കാര്യങ്ങളാകും വിജയ് ബാബുവിനെ അനുകൂലിക്കുന്ന വിഭാഗം പ്രതിരോധമായി ഉയർത്തുക. നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങിയ വിവിധ വിഷയങ്ങളും ചർച്ചയ്‌ക്കെത്തും. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികൾക്കും യോഗം രൂപം നൽകും. രാവിലെ 10.30 നാണ് യോഗം. വൈകുന്നേരം 4 മണിക്ക് അമ്മ ഭാരവാഹികൾ മാധ്യമങ്ങളോട് സംസാരിക്കും.