വാഷിംഗ്ടൺ: എട്ടുവയസുകാരൻ ഒരു വയസുള്ള കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി. യു എസിലാണ് സംഭവം പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി വെടിയുതിർത്തത്. വെടിവയ്പ്പിൽ രണ്ടു വയസ്സുകാരിയായ പെൺകുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിൽ ആൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്‌ക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റോഡെറിക് റൻഡാലിനെ (45) പോലീസ് പിടികൂടിയിരിക്കുന്നത്.
അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ റൻഡാലിന് തോക്ക് കൈവശം വയ്‌ക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. പെൺസുഹൃത്തിനെ കാണാൻ എട്ട് വയസുകാരനുമായി എത്തവെയാണ് അപകടം നടന്നത്. ഇവരുടെ ഇളയ മകളാണ് കൊല്ലപ്പെട്ടത്.
സുഹൃത്തിനൊപ്പം കുട്ടിയെ ആക്കിയ ശേഷം റോഡെറിക് പുറത്ത് പോയിരുന്നു. ഈ സമയം പെൺകുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നു. തുടർന്ന് തോക്ക് ഇരിക്കുന്ന സ്ഥലം അറിയാമായിരുന്ന എട്ടു വയസ്സുകാരൻ അതെടുത്ത് കളിക്കുകയും ചെയ്തു. ഇതിനിടയിലാണ് അബദ്ധത്തിൽ കുട്ടികൾക്ക് വെടിയേറ്റത്. വിവരം അറിഞ്ഞെത്തിയ കുട്ടിയുടെ പിതാവ് തോക്കും മുറിയിൽ ഒളിപ്പിച്ച ലഹരി വസ്തുക്കളും ഒളിപ്പിച്ചതായും ആരോപണം ഉണ്ട്.