ധാക്ക : ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ മത്സരം അപ്രതീക്ഷിത സമനിലയിൽ. ഇരു ടീമുകളും നേരത്തെ ഓരോ മത്സരം വിജയിച്ചിരുന്നതിനാൽ ഇതോടെ പരമ്പര സമനിലയിലായി. മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് വനിതകള്‍ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 225 റണ്‍സിന് എല്ലാപേരും പുറത്തായി.
മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് വനിതകള്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. നിശ്ചിത 50-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 225 റണ്‍സെടുത്തു.ഓപ്പണര്‍ ഫര്‍ഗാന ഹൊക്കിന്റെ സെഞ്ചുറിയാണ് ടീമിന് കരുത്തായത്. 160 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ ഫര്‍ഗാന 107 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന(59), ഹര്‍ലീന്‍ ഡിയോള്‍(77), ജെമീമ റോഡ്രിഗസ് എന്നിവര്‍ മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും ടീമിന് വിജയത്തിലെത്താൻ സാധിച്ചില്ല . അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ മൂന്ന് റൺസ് കൂടി നേടിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാമായിരുന്നു .ആദ്യ രണ്ട് പന്തിലും ഓരോ റണ്‍സ് നേടിയെങ്കിലും മൂന്നാം പന്തില്‍ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ വനിതകള്‍ 225 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ബൗളർ നഹിദ അക്തറുടെ പ്രകടനം നിർണ്ണായകമായി .