Tuesday, May 7, 2024
spot_img

മദ്യ വില്‍പനശാലകള്‍ ഏറ്റെടുക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍, ഒക്ടോബര്‍ ഒന്നുമുതല്‍ മദ്യനിരോധനം

അമരാവതി: സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നതിനായി ആദ്യ ചുവട് വച്ച് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ 3,500ഓളം വരുന്ന മദ്യവില്‍പ്പന ശാലകള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി. ഇതുവഴി സംസ്ഥാനത്ത് മദ്യനിരോധനം നടപ്പില്‍ വരുത്താനും ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ ആലോചിക്കുന്നു.

ആന്ധ്രാ പ്രദേശ് സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലാണ് ഇനിമുതല്‍ മദ്യക്കടകള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. 475 മദ്യവില്‍പ്പനശാലകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയും എക്സൈസ് മന്ത്രി നാരായണസ്വാമിയുമാണ് ഇക്കാര്യം അറിയിച്ചത്.

മദ്യം വില്‍ക്കുന്ന കടകളുടെ എണ്ണം 4380 തില്‍ നിന്നും 3500 ആയി കുറയ്ക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വ്യാജമദ്യം വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 4788 കേസുകള്‍ ആന്ധ്രാ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും 2834 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന മദ്യവില്‍പ്പന ശാലകളിലേക്കായി നിരവധി പേരെ ഇതിനോടകം ജോലിക്കെടുത്തിട്ടുണ്ട്. മദ്യത്തിന് അടിമകളായവര്‍ക്ക് ബോധവത്കരണം നല്‍കാന്‍ എല്ലാ ആശുപത്രികളിലും പ്രത്യേക സര്‍ക്കാര്‍ ബോധവത്കരണ യൂണിറ്റുകള്‍ ആരംഭിക്കും.രാത്രിവരെ തുറന്നിട്ടിരിക്കുന്ന മദ്യക്കടകളുടെ സമയം ചുരുക്കി രാവിലെ 10 മുതല്‍ രാത്രീ 9 വരെയുള്ള സമയം മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

മദ്യാസക്തി മൂലമുണ്ടാകുന്ന അപകടങ്ങളും ആരോഗ്യപ്രശ്‌നനങ്ങളും തടയുന്നതിനായാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി സഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് നടത്തിയ പ്രചാരണത്തില്‍ മദ്യത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് ജഗന്‍മോഹന്‍ റെഡ്ഢി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

Related Articles

Latest Articles