ജയ്പുര്‍: രാജസ്ഥാനിൽ ആൾക്കൂട്ട അക്രമങ്ങൾ തുടർക്കഥയാകുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാൾ എന്നാരോപിച്ച് മുപ്പത്തൊമ്പതുകാരനായ ചന്ദ്രശേഖറിനെയാണ് അക്രമികൾ കെട്ടിയിട്ട് തല്ലിച്ചതച്ച ശേഷം വലിച്ചിഴച്ചത്.
ആൾവാറിലെ തനാഗാസിയിലാണ് സംഭവം. ആസാം സ്വദേശിയാണ് മർദ്ദനമേറ്റ ചന്ദ്രശേഖർ. ഇയാൾ നാടോടിയാണെന്ന് നാട്ടുകാർ പറയുന്നു. തെരുവിലൂടെ നടന്നു നീങ്ങവെ പന്ത്രണ്ടു പേരടങ്ങുന്ന സംഘം ഇയാളെ ചോദ്യം ചെയ്ത ശേഷം വളഞ്ഞിട്ട് തല്ലുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രശേഖറിന്റെ നില ഗുരുതരമായി തുടരുകയാണ്. കണ്ടാലറിയാവുന്ന ചിലരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ആരെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല.
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു റോഡപകടത്തിൽ പെട്ട ദളിത് യുവാവിനെ മുസ്ലീം അക്രമി സംഘം വളഞ്ഞിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ പൊലീസ് സരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഇദ്ദേഹത്തിന്റെ അന്ധനായ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവം നടന്നതും ആൾവാറിലായിരുന്നു.
രാജസ്ഥാനിൽ ആൾക്കൂട്ട അക്രമങ്ങൾ തുടർക്കഥയാകുമ്പോഴും നിസ്സംഗത തുടരുന്ന കോൺഗ്രസ്സ് സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.