പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പോലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ് പരിശോധിക്കും. മരിച്ച ഹാഷിമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും.
ലോറിയിലേക്ക് ഹാഷിം കാർ മനപ്പൂർവ്വം ഇടിച്ച് കയറ്റിയതാണെന്ന് പോലീസിന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. ഇതിനുള്ള കാരണമാണ് നിലനിൽ അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോവെന്ന് അറിയുക ഇതിൽ പ്രധാനമാണ്. ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് നിഗമനം. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വീട്ടുകാർക്ക് പോലും അറിവില്ല. സഹപ്രവർത്തകരോട് ചോദിച്ചെങ്കിലും അവർക്കും അറിയില്ലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക അയക്കുന്നത്.
അനുജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ചതാണോ, അതോ രണ്ട് പേരും കൂടി എടുത്ത തീരുമാനം ആണോ എന്ന കാര്യത്തിലും അന്വേഷണ സംഘത്തിന്റെ സംശയം ബാക്കി നിൽക്കുന്നുണ്ട്. ഫോണുകളുടെ ശാസാത്രീയ പരിശോധനയിൽ നിന്നും ഇക്കാര്യത്തിലും വ്യക്തത ലഭിക്കും. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്‌കൂളിലെ അദ്ധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തും.