ദില്ലി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്മാനത്തിൽ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി. ഏതെങ്കിലും പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിക്കുന്ന പക്ഷം അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹത്തിന് തനിക്ക് വീട്ടുകാർ നൽകിയ സമ്മാനം ഭർത്താവ് ദുരുപയോഗം ചെയ്‌തെന്ന ആലപ്പുഴ സ്വദേശിനിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നീരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
വിവാഹ സമയത്ത് വീട്ടുകാര്‍ സമ്മാനമായി 89 പവന്‍ സ്വർണ്ണം നല്‍കിയിരുന്നു. എന്നാൽ ഇത് ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയില്‍ ഹർജി നല്‍കിയത്. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെണ്‍വീട്ടുകാര്‍ നല്‍കുന്ന എല്ലാ വസ്തുവകകളുടെയും പൂര്‍ണമായ അവകാശം വധുവിന് മാത്രമാണ്. അതിൽ അവകാശം ഉന്നയിക്കാനോ നിയന്ത്രിക്കാനോ ഭര്‍ത്താവിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.