Wednesday, May 8, 2024
spot_img

‘ദേശീയ താൽപ്പര്യങ്ങൾക്കും മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യം’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ കെജ്‌രിവാൾ തയാറാകാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ, ദില്ലിയിലെ ആം ആദ്മി സർക്കാരിനെതിരെയും കോടതി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. സർക്കാരിന് അധികാരത്തിൽ മാത്രമാണ് താൽപര്യം. ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമല്ലെന്ന വിഷയത്തിലായിരുന്നു കോടതിയുടെ വിമർശനം. “നിങ്ങൾക്ക് അധികാരത്തിൽ മാത്രമാണ് താല്പര്യം, ഇനിയും നിങ്ങൾക്ക് എത്രത്തോളം അധികാരമാണ് വേണ്ടതെന്ന് അറിയില്ല” എന്ന് ഹൈക്കോടതി പറഞ്ഞു.

നോട്ട്ബുക്കുകൾ, സ്റ്റേഷനറി സാധനങ്ങൾ, യൂണിഫോം, സ്കൂൾ ബാഗുകൾ എന്നിവ വിതരണം ചെയ്യാത്തതിന്റെ പ്രധാന കാരണം സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതാണെന്നും 5 കോടി രൂപയിലധികം വരുന്ന കരാറുകൾ നൽകാൻ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളുവെന്നും എംസിഡി കമ്മീഷണർ കഴിഞ്ഞതവണ കോടതിയിൽ പറഞ്ഞിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ഇല്ലായെങ്കിൽ എത്രയും വേഗം മറ്റൊരു അതോറിറ്റിക്ക് സാമ്പത്തിക അധികാരം കൈമാറണമെന്ന് കോടതി അന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കാത്ത എഎപി സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമ്മതം അത്തരം നടപടികൾക്ക് ആവശ്യമാണെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. ഇതിനെതിരെയാണ് കോടതി അതൃപ്തി വ്യക്തമാക്കിയത്.

മുഖ്യമന്ത്രി ജയിലിലായിട്ടും സർക്കാർ തുടരുമെന്ന് തീരുമാനിച്ചത് ആം ആദ്മി പാർട്ടി ആയിരുന്നെന്നും ഇതിലൂടെ മറ്റു നടപടികൾ സ്വീകരിക്കാൻ കോടതിയെ നിർബന്ധിക്കുകയാണെന്നും ദില്ലി സർക്കാരിന് കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജിനെയും കോടതി ശകാരിച്ചു. മന്ത്രി വിദ്യാർത്ഥികളുടെ ദുരിതത്തിനുനേരെ കണ്ണടച്ച് മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് കോടതി പറഞ്ഞു. പാഠപുസ്തകങ്ങൾ വിതരണം ചെയ്യേണ്ടത് കോടതിയുടെ ജോലിയല്ലെന്നും ചെയ്യേണ്ടവർ അതിൽ പരാജയപ്പെട്ടത് കൊണ്ടാണ് ഇടപെടേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles