ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കഴിഞ്ഞ 10 വർഷം കൊണ്ട് അദ്ദേഹം നിരവധി വികസന പദ്ധതികൾ നടപ്പാക്കി. യൂറോപ്പ്, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഭാരതം ശോഭയുള്ള നക്ഷത്രം പോലെ മുന്നേറുകയാണെന്ന് ജെ പി നദ്ദ പറഞ്ഞു. കർണാടകയിലെ ബിദറിൽ തെരഞ്ഞെടുപ്പ് പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വികസനം നടപ്പാക്കിക്കൊണ്ടാണ് അദ്ദേഹം ഈ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചത്. പുരോഗതിയിലേക്കാണ് പ്രധാനമന്ത്രി ഈ രാജ്യത്തെ കൈപിടിച്ച് നടത്തിയത്. യുഎസ്, യൂറോപ്പ്, റഷ്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ തകർന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഉള്ളപ്പോൾ ശോഭയോടെ ജ്വലിക്കുന്ന ഒരു നക്ഷത്രമായാണ് ഭാരതത്തെ ഐഎംഎഫും നിതി ആയോഗും മോർഗൻ സ്റ്റാൻലിയുമെല്ലാം വിശേഷിപ്പിക്കുന്നത്.
ജിഡിപി റാങ്കിങ്ങിൽ 11ാം സ്ഥാനത്തായിരുന്ന ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഒരു കാലത്ത് ഈ രാജ്യം ഭരിച്ച സാമ്പത്തിക ശക്തിയായ ബ്രിട്ടനെ പോലും ഇന്ത്യ മറികടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തന്നെ ഇന്ത്യയിൽ വീണ്ടും അധികാരത്തിലെത്തും. അതോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഉയരും.
ആഗോളതലത്തിൽ പല മേഖലകളിലുമുള്ള ഇന്ത്യയുടെ മുന്നേറ്റം വളരെ ശ്രദ്ധേയമാണ്. ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. മരുന്ന് നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്താണ് ഭാരതം. മരുന്നുകളുടെ കയറ്റുമതിയിൽ 138 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. പെട്രോകെമിക്കൽ കയറ്റുമതിയിൽ 106 ശതമാനമാണ് വർദ്ധിച്ചത്. സ്റ്റീൽ നിർമ്മാണത്തിന് ഒരു കാലത്ത് ഇന്ത്യ ചൈനയെ ആശ്രയിച്ചിരുന്നു. എന്നാലിന്ന് സ്റ്റീൽ ഉത്പന്നങ്ങലുടെ നിർമ്മാണത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
പത്ത് വർഷം മുൻപ് വരെ രാജ്യത്തെ പല ഫോണുകളും ചൈനയിലോ, തായ്‌വാനിലോ, ജപ്പാനിലോ നിർമ്മിച്ചവ ആയിരുന്നു. എന്നാലിന്ന് ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ നിങ്ങൾക്ക് എവിടെയും കാണാം. ആപ്പിൾ പോലും അവരുടെ ഉത്പന്നങ്ങൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. രാജ്യം എല്ലാം മേഖലയിലും വികസനത്തിലേക്ക് കുതിക്കുന്നുവെന്നതിന്റെ സൂചനകളാണിതെന്നും’ ജെ പി നദ്ദ പറഞ്ഞു.