കോഴിക്കോട്: പേരാമ്പ്രയിൽ അനുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബിന്റെ ഭാര്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി പോലീസ്. മുജീബിനെ തേടി ഇയാളുടെ വീട്ടിലേക്ക് പോലീസ് എത്തുന്നതിന് മുൻപ് തന്നെ ഇയാളുടെ ഭാര്യ തൊണ്ടിമുതൽ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞാണ് പ്രതിയുടെ വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തത്.
അനുവിനെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി പ്രതി കടന്നുകളഞ്ഞിരുന്നു. ഈ സമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ നനഞ്ഞിരുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയതാണ് കേസിലെ നിർണായക തെളിവായത്. ഇത് അന്വേഷിച്ച് പോലീസ് എത്തിയപ്പോൾ പ്രതിയുടെ ഭാര്യ വസ്ത്രങ്ങൾ കത്തിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും.