ദില്ലി: ആശ്രിതനിയമനമെന്നത് നിക്ഷിപ്ത അവകാശമല്ലെന്ന് (Supreme Court) സുപ്രീംകോടതി. വരുമാനം നേടിയിരുന്നയാളുടെ മരണത്താലുണ്ടാകുന്ന പ്രതിസന്ധിയിൽനിന്ന് കുടുംബത്തെ കരകയറ്റാനാണ് ആശ്രിതനിയമനം നൽകുന്നതെന്നും ആശ്രിതനിയമനമെന്നത് നിക്ഷിപ്ത അവകാശമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേയായിരുന്നു നിരീക്ഷണം.
ആശ്രിതനിയമനത്തിനായി വ്യോമസേനയിൽ സർവീസിലിരിക്കെ അർബുദം ബാധിച്ച് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കാൻ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ആവശ്യപ്പെട്ടത് മദ്രാസ് ഹൈക്കോടതിയും ശരിവെച്ചതിനെതിരേ കേന്ദ്രസർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
ജീവനക്കാരന്‍ മുന്‍പു ചെയ്ത സേവനത്തിനാണ് പെന്‍ഷന്‍ നല്‍കുന്നത് എന്ന കാരണത്താല്‍ ആശ്രിതനിയമന അപേക്ഷ തള്ളരുതെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം ശരിയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം ആശ്രിതനിയമനം പെൻഷൻ നൽകുന്നുവെന്ന കാരണത്താൽ നൽകാതിരിക്കുന്നത് ശരിയല്ലെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരന്റെ സേവനത്തിനാണ് പെൻഷൻ നൽകുന്നത്. മാത്രവുമല്ല, പെൻഷൻ പിന്നീട് പകുതിയോളം കുറഞ്ഞതും പരിഗണിക്കേണ്ടതുണ്ടെന്നും ട്രിബ്യൂണൽ പറഞ്ഞു.