ചെന്നൈ: പ്രണവ് മോഹന്‍ലാലിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രണവ് മോഹൻലാലിന്റെ പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ നടുക്കടലില്‍ അകപ്പെട്ട ഒരു തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ വീഡിയോ കഴിഞ്ഞ ലോക്ക്‌ഡൗണ്‍ സമയത്ത് ചിത്രീകരിച്ചതാണെന്നാണ് നിഗമനം. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നതെന്നും വ്യക്തമാണ്.
പ്രണവ് കടലില്‍ നിന്നും നീന്തി വരുന്നതായാണ് തുടക്കത്തില്‍ കാണിക്കുന്നത്. അസാധാരണമായൊന്നും തുടക്കത്തില്‍ തോന്നില്ലെങ്കിലും തീരത്തോട് അടുക്കുമ്പോഴാണ് പ്രണവിന്റെ കൈയില്‍ ഒരു തെരുവ് നായയെ കാണാന്‍ സാധിക്കുന്നത്. നായയെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം അതിനെ മറ്റ് നായകളോടൊപ്പം കളിക്കാന്‍ വിടുകയും താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്.
വലിയരീതിയിലുള്ള പ്രതികരണമാണ് രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘അച്ഛനെ പോലെ നന്മയുള്ള മകൻ അപ്പു’ എന്നാണ് ആരാധകർ വീഡിയോയുടെ താഴെ കുറിച്ചിരിക്കുന്നത്. മിണ്ടാപ്രാണിയെ രക്ഷിക്കാൻ പ്രണവ് കാണിച്ച ധീരതയെ പലരും പ്രശംസിക്കുന്നുണ്ട്.
അതേസമയം ചില ആരാധകർ പ്രണവിനെ ചാർലി എന്നാണ് വിളിച്ചിരിക്കുന്നത്. തെരുവുനായകളുടെ സംരക്ഷണത്തിനു വേണ്ടി ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത സംഘടനയാണ് ചാർലി അനിമൽ റെസ്ക്യൂ സെന്റർ.