തിരുവനന്തപുരം: സ്കൂൾ കുട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്‍സലാണ് മരിച്ചത്. പ്രതികളായ എട്ടു പേർ റിമാൻഡിലാണ്. റിമാൻഡിലായവരിൽ മൂന്ന് സ്കൂൾ കുട്ടികളുമുണ്ട്.
ഈ മാസം ഒന്‍പതാം തിയതി വൈകുന്നേരമാണ് പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സലിനെ കമലേശ്വരം ഹയർസെക്കന്‍ററി സ്കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിച്ചത്. അഫ്സസിനെ തടഞ്ഞ് നിർത്തി അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കരിമഠം സ്വദേശി അശ്വനാണ് മുഖ്യപ്രതിയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അശ്വന്‍റെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്കൂളിന് മുന്നിൽവച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്സലിൻെറ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.